അടുത്ത വർഷം യു.എ.ഇ യിൽ നടക്കുന്ന ഏഷ്യാകപ്പ് ഫുട്ബോളിൽ ഗ്രൂപ്പ് ഘട്ടം മറികടന്ന് നോക്കൗട്ട് സ്റ്റേജിലെത്താൻ ഇന്ത്യയ്ക്ക് കഴിയുമെന്നും, ഗ്രൂപ്പ് മത്സരങ്ങളെന്ന കടമ്പ മറികടക്കാനുള്ള കഴിവ് നിലവിലെ ഇന്ത്യൻ ടീമിനുണ്ടെന്നും പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ. കഴിഞ്ഞ ദിവസം ദുബായിയിൽ നടന്ന ടൂർണമെന്റിന്റെ ഗ്രൂപ്പ് നിർണയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആതിഥേയരായ യു.എ.ഇ, തായ്ലാൻഡ്, ബഹ്റൈൻ എന്നിവർക്കൊപ്പം ഗ്രൂപ്പ് എ യിലാണ് ടൂർണമെന്റിൽ ഇന്ത്യ കളിക്കുക. ഇന്ത്യയുടെ ഗ്രൂപ്പ് അത്രയ്ക്ക് എളുപ്പമല്ലെങ്കിലും കൂട്ടത്തിലുള്ള ചില ടീമുകളെ തോൽപ്പിക്കാനുള്ള കെല്പ് ഇന്ത്യയ്ക്കുണ്ട്. തങ്ങളുടേതായ ദിവസം ആരെയും തോൽപ്പിക്കാൻ നമ്മുടെ ടീമിന് കഴിയും.” ഗ്രൂപ്പ് നറുക്കെടുപ്പിന് ശേഷം കോൺസ്റ്റന്റൈൻ പറഞ്ഞു.
ഇതിന് മുൻപ് ഇന്ത്യ ഏഷ്യാകപ്പ് കളിച്ചത് 2011ലാണ്. എന്നാൽ കരുത്തരായ ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, ബഹ റൈൻ എന്നിവരോട് തകർന്നടിഞ്ഞ് നാട്ടിലേക്ക് മടങ്ങാനായിരുന്നു അന്ന് ടീമിന് വിധി. അന്ന് ടീമിലുണ്ടായിരുന്ന സുനിൽ ഛേത്രി ഇന്ന് ടീമിന്റെ ക്യാപ്റ്റനാണ്. തെക്കൻ ഏഷ്യയിൽ നിന്ന് അടുത്ത വർഷത്തെ ഏഷ്യാകപ്പിന് യോഗ്യത നേടിയ ഏകടീമും ഇന്ത്യയാണ്. യു.എ.ഇ യിലെ എട്ട് വേദികളിലായി ജനുവരി 5 മുതൽ ഫെബ്രുവരി 1 വരെയാണ് അടുത്ത വർഷത്തെ ടൂർണമെന്റ് നടക്കുക.
അടുത്ത വർഷം യു.എ.ഇ യിൽ നടക്കുന്ന ഏഷ്യാകപ്പ് ഫുട്ബോളിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ടീം ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ കഴിയുമെന്ന് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ബൈച്ചുംഗ് ബൂട്ടിയ. ടൂർണമെന്റിൽ ഇന്ത്യയ്ക്ക് ലഭിച്ച ഗ്രൂപ്പിൽ അത്ര ശക്തരായ എതിരാളികളില്ലെന്നും കൂട്ടത്തിലെ ഉയർന്ന രണ്ടാം റാങ്ക് ടീമായതിനാൽ ഇന്ത്യയ്ക്ക് അനായാസം നോക്കൗട്ടിലെത്താമെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ ബൂട്ടിയ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം നടന്ന ഏഷ്യാകപ്പിന്റെ ഗ്രൂപ്പ് നിർണയത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രൂപ്പ് നറുക്കെടുപ്പിൽ താൻ പൂർണ സന്തോഷവാനാണെന്ന് ബൂട്ടിയ പറയുന്നു.ഏഷ്യൻ ഫുട്ബോൾ ശക്തികളായ ഓസ്ട്രേലിയ, ഇറാൻ, ഇറാഖ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ ഇന്ത്യയുടെ ഗ്രൂപ്പിൽ വന്നില്ലെന്നതാണ് ഇതിന് കാരണമായി അദ്ദേഹം പറയുന്നത്. ആതിഥേയരായ യു.എ.ഇ, തായ്ലാൻഡ്, ബഹറൈൻ എന്നിവരടങ്ങുന്ന ഗ്രൂപ്പ് എ യിലാണ് ടൂർണമെന്റിൽ ഇന്ത്യ കളിക്കുക. എ ഗ്രൂപ്പിലെ ഉയർന്ന രണ്ടാം റാങ്കുകാരും ടീം ഇന്ത്യയാണ്.
കടുകട്ടി ഗ്രൂപ്പിലൊന്നുമല്ല ഇന്ത്യ കളിക്കാൻ പോകുന്നത്. അത് കൊണ്ട് തന്നെ നന്നായി കളിക്കാൻ കഴിഞ്ഞാൽ നമുക്ക് മുന്നേറാൻ കഴിയും. ബൂട്ടിയ പറയുന്നു. ഇതിന് മുൻപ് 2011ലാണ്ഇന്ത്യ ഏഷ്യാകപ്പ് കളിക്കുന്നത്. അന്ന് ഗ്രൂപ്പ് ഘട്ടത്തിൽ പക്ഷേ ദയനീയ തോൽവിയായിരുന്നു ഇന്ത്യയെ കാത്തിരുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട ഇന്ത്യൻ ടീമിൽ അന്ന് ബൈച്ചുംഗ് ബൂട്ടിയയും ഉണ്ടായിരുന്നു.
ദുബായ്: 2019 എഎഫ്‌സി ഏഷ്യന്‍ കപ്പിനുള്ള ഗ്രൂപ്പ് നിര്‍ണ്ണയം പൂര്‍ത്തിയായി. ആതിഥേയരായ യുഎഇയ്‌ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ബഹ്‌റൈന്‍, തായ്‌ലാന്‍ഡ് തുടങ്ങിയവയാണ് ഗ്രൂപ്പ് എയിലെ മറ്റ് ടീമുകള്‍. ഇത് നാലാം തവണയാണ് ഇന്ത്യ ഏഷ്യന്‍ കപ്പ് യോഗ്യത നേടുന്നത്.
ജനുവരി അഞ്ച് മുതല്‍ ഫെബ്രുവരി ഒന്ന് വരെ യുഎഇയിലാണ് എഎഫ്‌സി ഏഷ്യന്‍ കപ്പ് പോരാട്ടങ്ങള്‍ നടക്കുന്നത്. നാല് ടീമുകള്‍ വീതമുള്ള ആറ് ഗ്രൂപ്പുകള്‍ മത്സരിക്കും. നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ഉള്‍പ്പെട്ടതാണ് ഗ്രൂപ്പ് ബി. സിറിയ, പലസ്തീന്‍, ജോര്‍ദാന്‍, എന്നീ ടീമുകളും ഗ്രൂപ്പ് ബിയില്‍ ഉള്‍പ്പെടുന്നു.
ഗ്രൂപ്പ് എ- യുഎഇ, തായ്‌ലാന്‍ഡ്, ഇന്ത്യ, ബഹ്‌റൈന്‍.
ഗ്രൂപ്പ് ബി-ഓസ്‌ട്രേലിയ, സിറിയ, പലസ്തീന്‍, ജോര്‍ദാന്‍.
ഗ്രൂപ്പ് സി- കൊറിയ റിപ്പബ്ലിക്, ചൈന, കിര്‍ഗ്‌സ് റിപ്പബ്ബിക്, ഫിലിപ്പിന്‍സ്.
ഗ്രൂപ്പ് ഡി-ഇറാന്‍, ഇറാഖ്, വിയറ്റ്‌നാം, യമന്‍.
ഗ്രൂപ്പ് ഇ- സൗദി അറേബ്യ, ഖത്തര്‍, ലെബനാന്‍, ഉത്തരകൊറിയ
ഗ്രൂപ്പ് എഫ്- ജപ്പാന്‍, ഉസ്ബക്കിസ്ഥാന്‍, ഒമാന്‍, തുര്‍ക്‌മെനിസ്ഥാന്‍.