Sunday 27 May 2018

ഇന്ത്യ-ശ്രീലങ്ക ടെസ്റ്റില്‍ ഒത്തുകളി? ഇടനിലക്കാരനായി മുന്‍ മുംബൈ താരം


ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റ് വീണ്ടും ഒത്തുകളിയുടെ നിഴലില്‍. ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ കഴിഞ്ഞ വര്‍ഷം ജൂലൈയിലും, ശ്രീലങ്കയും ഓസ്‌ട്രേലിയയും തമ്മില്‍ 2016 ഓഗസ്റ്റിലും നടന്ന ടെസ്റ്റ് മത്സരങ്ങളാണ് ഒത്തുകളി ആരോപണം നേരിടുന്നത്. ഈ രണ്ട് മത്സരങ്ങള്‍ക്കും വേദിയായത് ഗാലെ സ്‌റ്റേഡിയമായിരുന്നു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറയാണ് പുറത്തുവിട്ടത്. ഇതേ തുടര്‍ന്ന് സംഭവത്തില്‍ ഐ.സി.സി അന്വേഷണത്തിന് ഉത്തരവിട്ടു. 

ടെസ്റ്റ് മത്സരത്തിന്റെ പിച്ച് ഒത്തുകളിക്കാരുടെ താത്പര്യത്തിന് അനുസരിച്ച് തയ്യാറാക്കിയെന്നാണ് ആരോപണം. മുംബൈയുടെ മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം റോബിന്‍ മോറിസ് ഇടനിലക്കാരനായാണ് ഈ ഒത്തുകളി നടന്നതെന്ന് അല്‍ ജസീറ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. മത്സരം നടന്ന ഗാലെ മൈതാനത്തിന്റെ ചുമതലക്കാരനെ പണം നല്‍കി റോബിന്‍ വശത്താക്കുകയായിരുന്നു.  ഗാലെ സ്റ്റേഡിയത്തിലെ അസിസ്റ്റന്റ് മാനേജര്‍ തരംഗ ഇന്റിക തനിക്ക് മൈതാനം പേസിനോ, സ്പിന്നിനോ, ബാറ്റിങിനോ അനുകൂലമാക്കി മാറ്റാനാകുമെന്ന് പറയുന്നതും അല്‍ ജസീറ പുറത്തുവിട്ട വീഡിയോയിലുണ്ട്.  ഈ വര്‍ഷം ഒക്ടോബറില്‍ ഗാലെയില്‍ തന്നെ നടക്കുന്ന ശ്രീലങ്ക-ഇംഗ്ലണ്ട് മത്സരത്തിലും ഇവര്‍ ഒത്തുകളി ആസൂത്രണം ചെയ്തതായും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അതേസമയം ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എല്ലാ അംഗരാജ്യങ്ങളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട അഴിമതി വിരുദ്ധ സമിതി പ്രതിനിധികളെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയതായി ഐ.സി.സി വ്യക്തമാക്കി. ഐ.സി.സിയുടെ അഴിമതി വിരുദ്ധ സമിതി ജനറല്‍ മാനേജറായ അലക്സ് മാര്‍ഷലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ജൂലൈ 26 നും 29 നും ഇടയില്‍ നടന്ന ഇന്ത്യ ശ്രീലങ്ക ആദ്യ ടെസ്റ്റ് മത്സരമാണ് അന്വേഷണത്തിന് വിധേയമാക്കുക. 

ഇന്ത്യ ആധികാരികമായി വിജയിച്ച മത്സരമായിരുന്നു അത്.  ശിഖര്‍ ധവാന്‍ 193 റണ്‍സും ചേതേശ്വര്‍ പൂജാര 153 റണ്‍സുമടിച്ച മത്സരത്തില്‍ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 600 റണ്‍സാണ് നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ വിരാട് കോലി സെഞ്ചുറി നേടി. മൂന്നിന് 240 എന്ന നിലയില്‍ ഈ ഇന്നിങ്‌സ് ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയും ചെയ്തു. ആദ്യ ഇന്നിങ്‌സില്‍ 291 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 245 റണ്‍സും നേടിയ ലങ്ക 304 റണ്‍സിന് പരാജയപ്പെടുകയായിരുന്നു. 

Saturday 26 May 2018

കേരള ബ്ലാസ്റ്റേഴ്‌സ് പൊരുതി വീണു; ഷില്ലോംഗിന് യുത്ത് ലീഗ് കിരീടം


അണ്ടര്‍ 18 യൂത്ത് ലീഗ് കിരീടത്തില്‍ മുത്തമിട്ട് ഷില്ലോംഗ് ലാജോംഗ് എഫ് സി. ഷില്ലോംഗിലെ ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെയാണ് ഷില്ലോംഗ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഷില്ലോംഗിന്റെ വിജയം. കെയ്ന്‍സൈലാംഗ് ഖോംഗ്‌സിറ്റാണ് ഷില്ലോംഗിന് വേണ്ടി ഗോള്‍ നേടിയത്. ഒരു ഗോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ സംഭാവനയായിരുന്നു.

കളിയുടെ നാലാം മിനുട്ടിലാണ് നിര്‍ഭാഗ്യം ബ്ലാസ്‌റ്റേഴ്‌സ് യുവനിരയെ തേടിയെത്തിയത്. ബോക്‌സിനടുത്ത് നിന്ന് ലാജോംഗിന് ലഭിച്ച ത്രോയില്‍ നിന്നാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. ബോക്‌സിനകത്തേക്ക് എത്തിയ പന്ത് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരത്തിന്റെ കാലിത്തട്ടി വലയില്‍ കയറുകയായിരുന്നു. ഗോള്‍ വഴങ്ങിയതോടെ ബ്ലാസ്‌റ്റേഴ്‌സ് യുവനിര കൂടുതല്‍ ഉണര്‍ന്ന് കളിക്കുന്നതാണ് കണ്ടത്. മുന്‍ മത്സരങ്ങളിലെ ഹീറോയായ കെ എസ് അബ്ദുള്ളയിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റങ്ങള്‍ നെയ്തപ്പോള്‍ ഷില്ലോംഗ് പ്രതിരോധം അവയെല്ലാം തകര്‍ത്ത് കൊണ്ടിരുന്നു.

മറുവശത്ത് ഡോന്‍ബോക്ലാംഗ് ലിംഗ്‌ദോയാണ് ഷില്ലോംഗ് മുന്നേറ്റത്തെ നയിച്ചത്. ആദ്യ പകുതിയും രണ്ടാം പകുതിയുടെ ഭൂരിഭാഗം സമയവും ഒരു ലീഡിന്റെ ആനുകൂല്യത്തില്‍ ഷില്ലോംഗ് കളിച്ചു. ഒടുവില്‍ ഇഞ്ചുറിടൈമില്‍ അവര്‍ ബ്ലാസ്‌റ്റേഴ്‌സ് പോസ്റ്റിലേക്ക് രണ്ടാമത്തെ ഗോളും നിക്ഷേപിച്ചു. കെയ്ന്‍സൈലാംഗ് ഖോംഗ്‌സിറ്റാണ് ഷില്ലോംഗിന് വേണ്ടി രണ്ടാം ഗോള്‍ നേടിയത്. അതോടെ ബ്ലാസ്‌റ്റേഴ്‌സ് പരാജയം സമ്മതിക്കുകയും ചെയ്തു. രണ്ടു ഗോള്‍ വിജയത്തോടെ ഷില്ലോംഗ് യുവനിരക്ക് അണ്ടര്‍ 18 യൂത്ത് ലീഗ് കിരീടം.

Tuesday 22 May 2018

വിമര്‍ശകര്‍ക്കെതിരേ ഇന്ത്യന്‍ കോച്ച് ; ബാഴ്‌സലോണയെ പോലെ ഇന്ത്യ കളിക്കുമെന്ന് പ്രതീക്ഷിക്കരുത്,


അടുത്തമാസം നടക്കുന്ന ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പിനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ടീം. കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ ടീമിനെ ഒരുക്കുന്ന തയാറെടുപ്പിലും. അതിനിടെ കോച്ചിന്റെ ശൈലിക്കെതിരേ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഐഎസ്എല്ലില്‍ മികവ് പുലര്‍ത്തിയ കളിക്കാരെ ടീമിലെടുത്തില്ലെന്ന ആരോപണമാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്. ഇതിനു മറുപടിയുമായി കോണ്‍സ്റ്റന്റൈന്‍ തന്നെ രംഗത്തെത്തി.

ഞാന്‍ ഈ ടീമിനെ കൊണ്ട് മറ്റൊരു ഇന്ത്യന്‍ ടീമിനെയല്ല നേരിടാന്‍ പോകുന്നതെന്നും വേറെ ശൈലിയുള്ള ഒരു ടീമിനെ നേരിടുമ്പോള്‍ ഐഎസ്എല്ലിലെ പ്രകടനം ചിലപ്പോള്‍ മതിയാകില്ലെന്നും അദേഹം തുറന്നടിച്ചു. അതു പോലെ തന്നെ ഇന്ത്യയേക്കാള്‍ മികച്ച ടീമുകള്‍ക്കെതിരെ ചിലപ്പോള്‍ ലോംഗ് ബോള്‍ കൊണ്ടു തന്നെ കളിക്കേണ്ടി വരും. അപ്പോള്‍ അതിനു യോജിച്ച കളിക്കാരെ തെരഞ്ഞെടുക്കും.

ബാഴ്‌സലോണയെ പോലൊരു കളി ഇന്ത്യന്‍ ടീമില്‍ നിന്നും പ്രതീക്ഷിക്കുന്നത് മോശമാണ്. ചിലരെ ടീമിലുള്‍പ്പെടുത്താത്തത് തന്റെ ഫിലോസഫിക്ക് അനുസരിച്ചല്ല അവരുടെ കേളീശൈലി കൊണ്ടു തന്നെയാണെന്ന് കോണ്‍സ്റ്റന്റെന്‍ പറഞ്ഞു. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ കെനിയ, ചൈനീസ് തായ്‌പേയ്, ന്യൂസിലാന്റ് എന്നിവരാണ് പങ്കെടുക്കുന്ന മറ്റു രാജ്യങ്ങള്‍

Saturday 12 May 2018

ഇന്ത്യയിലെത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ആഴ്‌സണിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകൻ വെംഗർ


22 വര്‍ഷത്തെ ആഴ്‌സണല്‍ പരിശീലന ജീവിതത്തിന് ശേഷം വിരമിക്കാന്‍ ഒരുങ്ങുകയാണ് ആഴ്‌സണ്‍ വെംഗര്‍. ഞായറാഴ്ച്ച ഹഡേഴ്‌സ്ഫീല്‍ഡുമായി നടക്കുന്ന അവസാന പ്രീമിയർ ലീഗ് മത്സരത്തോടെ വെംഗര്‍ പരിശീലകസ്ഥാനമൊഴിയും. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് ആവേശം പകരുന്നതാണ് കഴിഞ്ഞ ദിവസം ആഴ്‌സണല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലെ വെംഗറുടെ വാക്കുകള്‍.

ഇന്ത്യയിലേക്ക് സന്ദര്‍ശനം നടത്താനുള്ള തന്റെ ആഗ്രഹമാണ് ഇതിഹാസ പരിശീലകന്‍ തുറന്നു പറഞ്ഞത്.’ ജീവിതത്തില്‍ ഇതുവരെ നഷ്ടപ്പെടുത്തിയ കാര്യമാണത്, ഇന്ത്യ എപ്പോഴും എന്നെ കൊതിപ്പിച്ചിട്ടുണ്ട്, ഒരിക്കലും ഇവിടെ വന്നിട്ടില്ലെങ്കിലും അത് എന്ത് കൊണ്ടാണെന്ന് എനിക്കറിയില്ല, പലപ്പോഴും ആഴ്‌സണലിന്റെ ഒരു പര്യടനം ഇന്ത്യയിലാക്കണമെന്ന് ആഗ്രഹിച്ചിരുന്നു, എന്നാല്‍ അത് നടന്നില്ല, ഉടന്‍ തന്നെ ഇന്ത്യ സന്ദര്‍ശിക്കണമെന്നാണ് ആഗ്രഹം’ – 68കാരനായ ആഴ്‌സണ്‍ വെംഗര്‍ പറഞ്ഞു. ഇന്ത്യയിലെ സംസ്‌കാര സമ്പന്നതെ തന്നെ ആകര്‍ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ സംസ്‌കാര സമ്പന്നമായ രാജ്യമാണ് ഇന്ത്യ, ചെറുപ്പത്തില്‍ ഗാന്ധിയെ കുറിച്ചും അദ്ദേഹത്തിന്റെ അഹിംസാ സമരങ്ങളെ കുറിച്ചും ഞാന്‍ കേട്ടിട്ടുണ്ട്, അതെന്ന വളരെയധികം ആകര്‍ഷിച്ചിരുന്നു, മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമായ തത്വചിന്തയാണ് ഇന്ത്യയ്ക്കുള്ളത്, അത് കൊണ്ട് സവിശേഷതകള്‍ ഒരുപാട് നിറഞ്ഞ രാജ്യമാണത്’ – വെംഗര്‍ മനസ്സ് തുറന്നു.

ആഴ്‌സണലിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച പരിശീലനായാണ് വെംഗര്‍ വിലയിരുത്തപ്പെടുന്നത്. ആഴ്‌സണലിന് വേണ്ടി മൂന്നു ലീഗ് കിരീടങ്ങളും ഏഴു വീതം എഫ് എ കപ്പുകളും എഫ് എ കമ്മ്യൂണിറ്റി ഷീല്‍ഡുകളും വെംഗര്‍ നേടിക്കൊടുത്തു. 1996 മുതല്‍ ആഴ്‌സണലിനെ പരിശീലിപ്പിച്ച് വരുന്ന വെംഗര്‍ അടുത്തിടെയാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

ഫുട്‌ബോള്‍ ടീം തെരഞ്ഞെടുപ്പ്; ഇന്ത്യ ജര്‍മ്മനിയെ മാതൃകയാക്കണമെന്ന് ഗോകുലം കോച്ച്

ജൂണ്‍ ഒന്നു മുതല്‍ മുംബൈയില്‍ നടക്കുന്ന ഇന്റര്‍ കോണ്ടിനന്റല്‍ കപ്പിന് മുന്നോടിയായുള്ള പരീശീലന ക്യാമ്പിലേക്ക് 30 അംഗ ടീമിനെ ഇന്ത്യന്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റെയ്ന്‍ കഴിഞ്ഞ ദിവസാണ് തെരഞ്ഞെടുത്തത്. എന്നാല്‍ മികച്ച പ്രകടനം നടത്തുന്ന ചില താരങ്ങളെ 30 അംഗ ടീമില്‍ പോലും പരിഗണിക്കാതിരുന്ന ഇന്ത്യന്‍ കോച്ചിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

ചെന്നൈ സിറ്റിയില്‍ നിന്ന് ജംഷഡ്പൂരിലേക്ക് കൂടുമാറിയ മൈക്കല്‍ സുസയ്‌രാജ്, ഡല്‍ഹി ഡൈനാമോസ് താരം ലാലിയന്‍സുവാല ചാംഗ്‌തേ, എഫ് സി പൂനെ സിറ്റി താരം ആദില്‍ ഖാന്‍ തുടങ്ങിയവര്‍ക്ക് ടീമില്‍ സ്ഥാനം നല്‍കാത്തതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. എന്നാല്‍ ഈ പ്രശ്‌നങ്ങളെല്ലാം ഇല്ലാതാക്കാന്‍ പുതിയ നിര്‍ദ്ദേശവുമായി രംഗത്ത് വന്നിരിക്കുകയാണ് ഗോകുലം കേരള കോച്ച് ബിനോ ജോര്‍ജ്ജ്. ജര്‍മ്മന്‍ കോച്ച് ജോച്ചിം ലോയെ ഇക്കാര്യത്തില്‍  ഇന്ത്യ മാതൃകയാക്കണമെന്നാണ് ബിനോ ജോര്‍ജ്ജിന്റെ അഭിപ്രായം.

‘ ഇന്റര്‍കോണ്ടിനല്‍ കപ്പില്‍ മികച്ച ടീമിനെ തന്നെ കളത്തിലിറക്കണം, അതില്‍ സംശയമില്ല, നല്ല സ്‌ക്വാഡിനെ തന്നെ തെരഞ്ഞെടുത്തിട്ടുണ്ട്, ആഷിഖ് കുരുണിയനെ പോലുള്ള യുവതാരങ്ങളെ ടീമിലെത്തിച്ചത് വളരെ നല്ല കാര്യമാണ്, എന്നാല്‍ ടീം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ നമ്മുക്ക് ഒരു ബി ടീം കൂടി ആവശ്യമാണ്, നമുക്ക് ഐ ലീഗില്‍ നിന്നും ഐ എസ് എല്ലില്‍ നിന്നുമായി അത്രയധികം താരങ്ങളുണ്ട്, അതു കൊണ്ട് തന്നെ താരങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കാന്‍ ബി ടീം കൂടി ആവശ്യമാണ്’ – ബിനോ ജോർജ്ജ് പറഞ്ഞു

അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഇത് പുതിയ കാര്യമല്ല, നേരത്തെ ജര്‍മ്മന്‍ ടീം ഇത് പരീക്ഷിച്ചതാണ്, കഴിഞ്ഞ കോണ്‍ഫെഡറേഷന്‍ കപ്പില്‍ കളിച്ചത് യഥാര്‍ത്ഥത്തില്‍ ജര്‍മ്മനിയുടെ ബി ടീമായിരുന്നു, ബി ടീമിന് മികച്ച അവസരങ്ങള്‍ ഒരുക്കി അതില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് സീനിയര്‍ ടീമില്‍ അവസരം നല്‍കണം’ – ഗോകുലം കോച്ച് കൂട്ടിച്ചേർത്തു. കെനിയ, ന്യൂസിലന്‍ഡ്, ചൈനീസ് തായ്‌പേയ് തുടങ്ങിയ ടീമുകളാണ് ജൂണില്‍ നടക്കുന്ന ഇന്റര്‍ കോണ്ടിനെന്റല്‍ ചതുര്‍രാഷ്ട്ര കപ്പില്‍ ഇന്ത്യയ്‌ക്കൊപ്പം കളിക്കുന്നത്. ഏഷ്യാ കപ്പിന് മുന്നോടിയായി മികച്ച ടീമുകളെ നേരിടാനുള്ള അവസരമായാണ് ഇന്ത്യ ടൂര്‍ണ്ണമെന്റിനെ കാണുന്നത്.

സെര്‍ബിയയില്‍ മികവ് പുറത്തെടുത്ത് ഇന്ത്യന്‍ കുട്ടിപ്പട

മലേഷ്യയില്‍ ഈ വര്‍ഷം സപ്തംബറില്‍ നടക്കുന്ന അണ്ടര്‍ 16 എ എഫ് സി ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി സെര്‍ബിയയില്‍ പര്യടനം നടത്തുകയാണ് ഇന്ത്യന്‍ അണ്ടര്‍ 16 ടീം. ജോര്‍ദാന്‍, സെര്‍ബിയ, താജിക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ചതുര്‍രാഷ്ട്ര ടൂര്‍ണ്ണമെന്റിലാണ് ഇന്ത്യന്‍ കുട്ടികള്‍ കളിക്കുന്നത്.

സെര്‍ബിയയില്‍ ഇന്ത്യന്‍ ടീം മികച്ച പ്രകടനം നടത്തുന്നുവെന്നതാണ് ഇന്ത്യന്‍ ഫുട്‌ബോളിലെ ഇപ്പോഴത്തെ പ്രധാന വാര്‍ത്ത. ഇന്നലെ നടന്ന മത്സരത്തില്‍ ആതിഥേയരായ സെര്‍ബിയയെ ഇന്ത്യ ഗോള്‍രഹിത സമനിലയില്‍ തളച്ചു. നേരത്തെ നടന്ന ആദ്യ മത്സരത്തില്‍ ജോര്‍ദാനെതിരെ 2-1ന് ഇന്ത്യ വിജയിക്കുകയും ചെയ്തിരുന്നു. ഒരു ഗോളിന് പിന്നില്‍ നിന്നതിന് ശേഷമായിരുന്നു അന്ന് ഇന്ത്യന്‍ വിജയം. ഇന്നലെ ഇന്ത്യയ്‌ക്കെതിരെ സെര്‍ബിയ പന്ത് കൈവശം വെച്ച് കളിച്ചുവെങ്കിലും കൗണ്ടര്‍ അറ്റാക്കുകളിലൂടെ ഇന്ത്യ ആതിഥേയരെ ഞെട്ടിച്ചു കൊണ്ടിരുന്നു. എന്നാല്‍ മത്സരത്തില്‍ ഗോളൊന്നും പിറന്നില്ല.

ഇനി 13ന് താജിക്കിസ്ഥാനെതിരെയാണ് ചതുർരാഷ്ട്ര ടൂർണ്ണമെൻ്റിലെ ഇന്ത്യയുടെ അടുത്ത മത്സരം. വരുന്ന സപ്തംബര്‍ 20 മുതല്‍ ഒക്ടോബര്‍ 7 വരെയാണ് എ എഫ് സി അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പ്. ഇറാന്‍, വിയറ്റ്‌നാം, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം ഗ്രൂപ്പ് സിയിലാണ് ഇന്ത്യ കളിക്കുന്നത്.

Friday 11 May 2018

ചെന്നൈയെ വിഴുത്തി രാജസ്ഥാൻ റോയൽസ്

മറുവശത്ത് പടയാളികളെ ഓരോരുത്തരെയായി നഷ്ടപ്പെട്ടപ്പോഴും ഒറ്റയ്ക്കു പൊരുതിയ ജോസ് ബട്‌ലറിന്റെ കരുത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് ജയം. രണ്ടാംസ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്പിച്ചത് 4 വിക്കറ്റിനാണ്. ജയത്തോടെ പ്ലേഓഫ് സാധ്യതകള്‍ സജീവമാക്കാന്‍ രാജസ്ഥാനായി. അവസാന ഓവറില്‍ 12 റണ്‍സ് വേണ്ടിയിരുന്നെങ്കിലും ബട്‌ലര്‍ അനായാസം ആതിഥേയരെ ജയത്തിലെത്തിച്ചു. 60 പന്തില്‍ നിന്ന് 11 ബൗണ്ടറിയും രണ്ടു സിക്‌സറും ഉള്‍പ്പെടെ 95 റണ്‍സാണ് ഇംഗ്ലീഷ് താരം അടിച്ചുകൂട്ടിയത്. സ്‌കോര്‍- ചെന്നൈ 176-4, രാജസ്ഥാന്‍ 177-6

ചെന്നൈ ഉയര്‍ത്തിയ 177 റണ്‍സിന്റെ വെല്ലുവിളി നേരിടാന്‍ ജോസ് ബട്‌ലര്‍ക്കൊപ്പം ബെന്‍ സ്റ്റോക്ക്‌സിനെയാണ് രാജസ്ഥാന്‍ ഓപ്പണിംഗില്‍ നിയോഗിച്ചത്. എന്നാല്‍ തന്ത്രം പാളിയെന്ന് മാത്രം. ഏഴു പന്തില്‍ 11 റണ്‍സെടുത്ത സ്റ്റോക്ക്‌സിനെ ഹര്‍ഭജന്‍ പുറത്താക്കി. അതിനുമുമ്പ് ബട്‌ലറുമൊത്ത് 48 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ സ്റ്റോക്ക്‌സിനായി. പിന്നാലെയെത്തിയ അജിങ്ക്യ രഹാനെയും (4) വേഗത്തില്‍ മടങ്ങി. സഞ്ജു സാംസണ്‍ ബട്‌ലര്‍ക്കൊപ്പം ചേര്‍ന്നതോടെയാണ് രാജസ്ഥാന്‍ വീണ്ടും ട്രാക്കിലായത്. ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച ബട്‌ലര്‍ 26 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. 11 ഓവര്‍ വരെ രാജസ്ഥാന്റെ കൈയിലായിരുന്നു കളി.

സ്‌കോര്‍ബോര്‍ഡില്‍ 99 റണ്‍സുള്ളപ്പോള്‍ സഞ്ജു റണ്ണൗട്ടായത് കളിയില്‍ നിര്‍ണായകമായി. അഞ്ചാമനായി ക്രീസിലെത്തിയ സ്റ്റുവര്‍ട്ട് ബിന്നി ബട്‌ലര്‍ക്ക് ഉറച്ച പിന്തുണ നല്കി. ജയിക്കാന്‍ 15 പന്തില്‍ 31 റണ്‍സ് വേണ്ടപ്പോള്‍ ബിന്നി (22) പുറത്ത്. പിന്നാലെയെത്തിയ കെ. ഗൗതം 4 പന്തില്‍ 12 റണ്‍സെടുത്ത് ജയത്തിന് കളമൊരുക്കി. നേരത്തേ, ടോസ് നേടിയ മഹേന്ദ്ര സിംഗ് ധോണി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ മൂന്നാം ഓവറില്‍ തന്നെ ഫോമിലുള്ള അമ്പാട്ടി റായുഡുവിനെ പുറത്താക്കി ജോഫ്ര ആര്‍ച്ചര്‍ ചെന്നൈയെ ഞെട്ടിച്ചു.

രണ്ടാം വിക്കറ്റില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന ഷെയ്ന്‍ വാട്‌സണും സുരേഷ് റെയ്‌നയും ചേര്‍ന്ന് ഇന്നിംഗ്‌സിനെ മികച്ച രീതിയില്‍ മുന്നോട്ടു നയിച്ചു. അടുത്ത വരവില്‍ ആര്‍ച്ചര്‍ 39 റണ്‍സെടുത്ത ഷെയ്ന്‍ വാട്‌സണെയും വീഴ്ത്തി. അതിനിടെ സുരേഷ് റെയ്‌ന തന്റെ മുപ്പത്തിനാലാം ഐപിഎല്‍ അര്‍ധസെഞ്ചുറി തികച്ചു. എന്നാല്‍ അമ്പതു കടന്നയുടനെ റെയ്‌ന ഇഷ് സോധിക്ക് വിക്കറ്റ് സമ്മാനിച്ചു. അതോടെ ഇന്നിംഗ്‌സിന് വേഗം കുറയുകയും ചെയ്തു. അവസാന ഓവറിലെ രണ്ടു പന്തുകള്‍ ബൗണ്ടറിയടിച്ച് സാം ബില്ലിംഗ്‌സ് തുടങ്ങിയെങ്കിലും നിര്‍ഭാഗ്യകരമായി റണ്ണൗട്ടായി. 22 പന്തില്‍ 27 റണ്‍സാണ് ബില്ലിംഗ്‌സ് നേടിയത്. 23 പന്തില്‍ 33 റണ്‍സെടുത്ത ധോണി പുറത്താവാതെ നിന്നു.

മുംബൈ സിറ്റി എഫ് സി താരത്തെ ടീമിലെത്തിച്ച് ജംഷഡ്പൂര്‍ എഫ് സി

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം സീസണില്‍ മുംബൈ സിറ്റി എഫ് സി താരമായിരുന്നു രാജു ഗെയ്ക്ക്‌വാദിനെ ജംഷഡ്പൂര്‍ എഫ് സി സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. അടുത്ത സീസണില്‍ ഗെയ്ക്ക്‌വാദ് ജംഷഡ്പൂര്‍ പ്രതിരോധത്തില്‍ കളിക്കുമെന്ന് ഗോള്‍.കോമാണ് റിപ്പോര്‍ട്ട് ചെയ്തത്.

27കാരനായ താരം ഈ സീസണില്‍ 15 മത്സരങ്ങളാണ് മുംബൈയ്ക്ക് വേണ്ടി കളത്തിലിറങ്ങിയത്. ഒരു അസിസ്റ്റും ഗെയ്ക്ക്‌വാദ് സ്വന്തം പേരിലാക്കി. എന്നാല്‍ സീസണില്‍ പ്രതീക്ഷിച്ചത്ര മികച്ച പ്രകടനമായിരുന്നില്ല മുംബൈ സിറ്റിയുടേത്. 18 കളികളില്‍ നിന്ന് 7 വിജയം നേടിയ അവര്‍ ലീഗ് പട്ടികയില്‍ ഏഴാം സ്ഥാനത്തായിരുന്നു. ലീഗിലെ പുതുമുഖങ്ങളായിരുന്ന ജംഷഡ്പൂര്‍ എഫ് സിയാകട്ടെ, അഞ്ചാം സ്ഥാനത്തെത്തുകയും ചെയ്തു.

അടുത്ത സീസണിലേക്ക് മികച്ച താരങ്ങളെ ടീമിലെത്തിക്കാന്‍ വേണ്ടിയാണ് ഇരുടീമുകളും ശ്രമിച്ച് കൊണ്ടിരിക്കുന്നത്. മുന്‍ പൈലന്‍ ആരോസ് താരമായ രാജു ഗെയ്ക്ക്‌വാദ് നേരത്തെ ഐ എസ് എല്ലില്‍ എഫ് സി ഗോവക്ക് വേണ്ടിയും മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ തുടങ്ങിയ ഐ ലീഗ് ക്ലബുകള്‍ക്ക് വേണ്ടിയും ബൂട്ട് കെട്ടിയിട്ടുണ്ട്. ഇന്ത്യന്‍ ദേശീയ ടീമില്‍ 23 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്.

Thursday 10 May 2018

ഋഷഭ് പന്തിന്‌ സെഞ്ചുറി ഡൽഹിയെ തുണച്ചില്ല; ജയം ഹൈദരാബാദിന്

ന്യൂഡൽഹി : യുവതാരം ഋഷഭ് പന്തിന്റെ സെഞ്ചുറിയും ഡൽഹിയെ തുണച്ചില്ല. ഡൽഹി ഡെയർ‌ഡെവിൾസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദ് ഒൻപതു വിക്കറ്റിന്റെ വിജയം സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്ത ഡൽഹി അഞ്ചു വിക്കറ്റു നഷ്ടത്തിൽ 187 റൺസെടുത്തു. എന്നാൽ ഏഴു പന്തുകൾ ബാക്കി നില്‍ക്കെ ഒരു വിക്കറ്റു നഷ്ടത്തിൽ സൺറൈസേഴ്സ് വിജയറൺസ് കുറിക്കുകയായിരുന്നു. ജയത്തോടെ സൺറൈസേഴ്സ് പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി. 

ശിഖർ ധവാൻ–കെയ്ൻ വില്യംസൺ എന്നിവരുടെ കൂട്ടുകെട്ടാണു സൺറൈസേഴ്സിന് സീസണിലെ ഒൻപതാം ജയം സമ്മാനിച്ചത്. 50 പന്തുകൾ നേരിട്ട ധവാൻ 92 റൺസും വില്യംസൺ 53 പന്തുകളിൽ 83 റൺസും നേടി പുറത്താകാതെ നിന്നു. ഓപ്പണർ അലക്സ് ഹെയ്ൽസ് മാത്രമാണ് ഹൈദരാബാദ് നിരയിൽ പുറത്തായത്. 10 പന്തുകളിൽ 14 റൺസെടുത്ത ഹെയ്ൽസ് ഹർഷൽ പട്ടേലിന്റെ പന്തിൽ‌ എൽബി ആയാണു പുറത്തായത്.

സെഞ്ചുറിയുമായി ഋഷഭ് പന്ത്; എന്നിട്ടും തോറ്റു

പോയിന്റു പട്ടികയിലെ അവസാന സ്ഥാനക്കാരായ ഡൽഹി ഡെയർഡെവിൾസിന്റെ സീസണിലെ എട്ടാം തോൽവിയാണ് വ്യാഴാഴ്ച ഏറ്റുവാങ്ങിയത്. മൂന്നു ജയം മാത്രം സ്വന്തമായുള്ള അവർക്ക് ഇനിയുള്ള മൽസരങ്ങൾ അപ്രസ്കതമാണ്. 

യുവതാരം ഋഷഭ് പന്ത് പുറത്താകാതെ സെഞ്ചുറി നേടിയിട്ടും തോൽക്കാനായിരുന്നു ഡൽഹിയുടെ വിധി. 56 പന്തുകളിൽ നിന്നാണ് ഋഷഭ് സീസണിലെ ഇന്ത്യക്കാരന്റെ ആദ്യ സെഞ്ചുറി കുറിച്ചത്. 63 പന്തുകൾ നേരിട്ട താരം 128 റൺസുമായി പുറത്താകാതെ നിന്നു. പൃഥ്വി ഷാ (11 പന്തിൽ ഒൻപത്), ജേസൺ റോയ് (13 പന്തിൽ 11), ശ്രേയസ് അയ്യർ (എട്ട് പന്തിൽ മൂന്ന്), ഹർഷൽ പട്ടേല്‍ (17 പന്തിൽ 24), ഗ്ലെൻ മാക്സ്‍വെൽ (എട്ട് പന്തിൽ ഒൻപത്) എന്നിങ്ങനെയാണു മറ്റു ഡൽഹി താരങ്ങളുടെ സ്കോറുകൾ. സൺറൈസേഴ്സിനു വേണ്ടി ഷാക്കിബ് അൽ ഹസൻ രണ്ടു വിക്കറ്റും ഭുവനേശ്വർ കുമാർ ഒരു വിക്കറ്റും വീഴ്ത്തി. 

ജോർഡനെ തോൽപിച്ച് ഇന്ത്യൻ അണ്ടർ 16 ഫുട്ബാൾ ടീം


ബെൽഗ്രേഡ് : ഏഷ്യൻ ചാമ്പ്യൻഷിപ്പിന്​ മുന്നോടിയായി വിദേശ പര്യടനം നടത്തുന്ന ഇന്ത്യയുടെ അണ്ടർ 16 ഫുട്​ബാൾ ടീമിന്​ വിജയത്തുടക്കം. സെർബിയയിൽ നടക്കുന്ന ചതുർരാഷ്​ട്ര  ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ജോർഡനെയാണ്​ ഇന്ത്യ 2-1ന്​ കീഴടക്കിയത്​. ഒരു ഗോളിന്​ പിന്നിട്ടുനിന്ന ശേഷമായിരുന്നു കൗമാരപ്പടയുടെ തിരിച്ചുവരവ്​. 

രണ്ടാം മിനിറ്റിൽ തന്നെ ഗോൾ വഴങ്ങിയ ഇന്ത്യ പിന്നീട്​ ശക്തമായി തിരിച്ചടിക്കുകയായിരുന്നു. 17ാം മിനിറ്റിൽ വിക്രമി​​െൻറ ക്രോസിൽ ക്ലോസ്​ റേഞ്ച്​ ഫിനിഷിങ്ങിലൂടെ റിഡ്​ജെയാണ്​ സ്​കോർ ചെയ്​തത്​. 26ാം മിനിറ്റിൽ റിഡ്​ജെയുടെ ശ്രമം പോസ്​റ്റിൽതട്ടി മടങ്ങിയപ്പോൾ റീബൗണ്ട്​ ലക്ഷ്യത്തിലെത്തിച്ച്​ രോഹിത്​ ഇന്ത്യക്ക്​ ജയം സമ്മാനിച്ചു.

രണ്ടാം പകുതിയിൽ സമനിലക്കായി ജോർഡൻ ഇരമ്പിക്കയറിയെങ്കിലും ഗോൾകീപ്പർ ലാൽബിയാക്​ലുവ ജോങ്​തെയുടെ മികച്ച സേവുകൾ ഇന്ത്യയെ കാത്തു. അടുത്ത കളിയിൽ വെള്ളിയാഴ്​ച​ ഇന്ത്യ ആതിഥേയരായ സെർബിയയെ നേരിടും.

Wednesday 9 May 2018

അനസ് എടത്തൊടികക്കും ആഷിഖ് കുരുണിയനും ഉപദേശവുമായി സുനിൽ ഛേത്രി

അനസ് എടത്തോടികക്കും ആഷിക് കരുണി യനും ഉപദേശം ആയി ഇൻഡ്യൻ ഫുട്ബോൾ ക്യാപ്റ്റൻ സുനിൽ ഛേത്രി രംഗത്ത്.കഴിഞ്ഞമാസം മലപ്പുറത്ത് നടന്ന സെവന്‍സ് ടൂര്‍ണമെന്റില്‍ അനസ് എടത്തൊടികയും ആഷിഖ് കുരുണിയനും ബൂട്ടുകെട്ടിയിരുന്നു. പരിക്കേല്‍ക്കാന്‍ കൂടുതല്‍ സാധ്യതയുള്ള ഇത്തരം പ്രാദേശിക മത്സരങ്ങളില്‍ ദേശീയ താരങ്ങള്‍ കളിക്കുന്നതിനെതിരേ പരിശീലകര്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്നറിയിപ്പ് നൽകിയിരുന്നു. ഇപ്പോള്‍ ദേശീയ നായകന്‍ സുനില്‍ ഛേത്രിയും ഇരുവര്‍ക്കും ഉപദേശവുമായി രംഗത്തുവന്നിട്ടുണ്ട്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഛേത്രിയുടെ പ്രതികരണം.

ഇന്ത്യന്‍ ടീമിലെ സജീവ സാന്നിധ്യമാണ് അനസ്. ഇത്തരം ടൂര്‍ണമെന്റുകളില്‍ കളിക്കണമോയെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണ്. എന്നാല്‍ തന്റെ അഭിപ്രായത്തില്‍ താരങ്ങള്‍ സെവന്‍സ് ലീഗുകളില്‍ കളിക്കുന്നതില്‍ നിന്ന് മാറിനില്‍ക്കണം- ഛേത്രി പറയുന്നു. ഈ സീസണില്‍ എതിര്‍ സ്ട്രൈക്കര്‍മാരേക്കാള്‍ അനസിന് വെല്ലുവിളിയായത് പരുക്കായിരുന്നു.

ഐഎസ്എല്ലില്‍ കേവലം എട്ടു മത്സരങ്ങളില്‍ മാത്രമായിരുന്നു അനസ് ബൂട്ടുകെട്ടിയത്. സാഫ് കപ്പ്, ഏഷ്യ കപ്പ് പോലുള്ള വമ്പന്‍ മത്സരങ്ങള്‍ ഇനി വരാനിരിക്കുകയും ചെയ്യുന്നു. ഇതിനിടെയാണ് പരുക്കേല്‍ക്കാന്‍ ഏറെ സാധ്യതയുള്ള സെവന്‍സില്‍ അനസ് കളിച്ചത്. അതേസമയം അനസിന്റെയും ആഷിഖിന്റെ കളി കാണാന്‍ നിരവധി പേരാണ് സെവന്‍സ് മൈതാനങ്ങളില്‍ എത്തിയത്

Tuesday 8 May 2018

ചെന്നൈ ഇലവനിൽ സ്ഥാനം ലഭിക്കുന്നില്ല; CSK ഇംഗ്ലീഷ് താരം നാട്ടിലേക്ക് മടങ്ങുന്നു

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിരയില്‍ അവസരം ലഭിക്കാത്തതിനാല്‍ മാര്‍ക്ക് വുഡ് നാട്ടിലേക്ക് മടങ്ങുന്നു. വരുന്ന സീസണില്‍ ഇംഗ്ലീഷ് ടെസ്റ്റ് ടീമില്‍ സ്ഥാനം പ്രതീക്ഷിക്കുന്ന യുവതാരം ദര്‍ഹാമിന് വേണ്ടി കൗണ്ടി കളിക്കാനുള്ള തീരുമാനത്തിലാണ്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വുഡ് ഇക്കാര്യം പ്രഖ്യാപിച്ചത്.

‘അടുത്ത സീസണു വേണ്ടി തയ്യാറെടുക്കാന്‍ നാട്ടിലേക്ക് മടങ്ങുകയാണ്, വളരെ കഷ്ടപ്പെട്ടാണ് ടെസ്റ്റ് ടീമില്‍ സ്ഥാനം ലഭിക്കാനുള്ള സാഹചര്യത്തില്‍ എത്തിയിരിക്കുന്നത്’ ചെന്നൈ ഇലവനില്‍ ഇടം ലഭിക്കാത്തതിനാല്‍ നാട്ടിലേക്ക് മടങ്ങി ദര്‍ഹാമിന് വേണ്ടി കളിക്കണം, അങ്ങനെ ഇംഗ്ലീഷ് ദൗത്യത്തിന് വേണ്ടി തയ്യാറെടുക്കണം’ വുഡ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.

ഇംഗ്ലീഷ് താരങ്ങളോട് നേരത്തെ ഐപിഎല്‍ ഒഴിവാക്കി നാട്ടിലെത്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. ഇതോടെ വുഡ് അതിനും മുമ്പ് നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഇത്തവണ ഐപിഎല്‍ താരലേലത്തിലൂടെ ചെന്നൈയിലെത്തിയ വുഡിന് ആദ്യ മത്സരത്തില്‍ മത്സരത്തില്‍ മാത്രമാണ് അവസരം ലഭിച്ചത്. മുംബൈക്കെതിരെ അന്ന് വിക്കറ്റുകളൊന്നും നേടാതെ താരം 49 റണ്‍സ് വഴങ്ങിയിരുന്നു.