Saturday 23 June 2018

ക്രൂസിന്റെ മഴവിൽ ഗോളിൽ ജർമനിക്ക് വിജയ൦.. സ്വീഡനെ ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെടുത്തി ജർമ്മനി പ്രതീക്ഷ നിലനിർത്തി...

*രക്ഷകന്‍ ക്രൂസ്! അവസാന മിനിറ്റില്‍ ജര്‍മന്‍ ഉയിര്‍പ്പ്*⚽🔥👈🏻

ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായേക്കുമെന്ന നാണക്കേടില്‍ നിന്ന് ജര്‍മനി ഉയിര്‍ത്തെണീറ്റു. അതും ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം ടോണി ക്രൂസ് നേടിയ ഗോളില്‍. കളി അവസാനിക്കാന്‍ ഒരു മിനിറ്റ് വരെ ബാക്കിനില്‍ക്കേ 1-1ന് സമനിലയിലായിരുന്നു മത്സരം. എന്നാല്‍ ക്രൂസ് ലക്ഷ്യം കണ്ടതോടെ ജര്‍മനിയ്ക്ക് ജീവന്‍ നിലനിര്‍ത്തിയ 2-1ന്റെ ജയം.

കളി ചൂടു പിടിച്ചതു മുതല്‍ പന്തിന്റെ നിയന്ത്രണം ജര്‍മന്‍ കാലുകളിലായിരുന്നു. പന്ത്രണ്ടാം മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കില്‍ സ്വീഡന്‍ വലകുലുക്കിയെന്ന് തോന്നിച്ചതാണ്. ഏറെനേരം സ്വീഡിഷ് ബോക്‌സിനുള്ളില്‍ പന്തുമായി കടന്ന ജര്‍മന്‍ താരങ്ങളുടെ കാലില്‍ നിന്ന് പന്തു തട്ടിയെടുത്ത മാര്‍ക് ബെര്‍ഗിന്റെ ഒറ്റയ്ക്കുള്ള മുന്നേറ്റത്തിനൊടുവില്‍ ജര്‍മനി കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ബോക്‌സിനുള്ളില്‍ ജെറോം ബോട്ടെംഗിന്റെ അവസാന നിമിഷ രക്ഷപ്പെടുത്തല്‍ ഇല്ലായിരുന്നെങ്കില്‍ സ്വീഡന്‍ മുന്നിലെത്തിയേനെ. അപകടകരമായി സ്വീഡനും മുന്നേറ്റങ്ങള്‍ നടത്തിയതോടെ കളി ആവേശകരമായി.

ജര്‍മനിയെ സ്വന്തം ഹാഫില്‍ തടഞ്ഞു നിര്‍ത്തുകയെന്ന തന്ത്രത്തിലൂന്നിയാണ് സ്വീഡന്‍ കളിച്ചത്. അതുകൊണ്ട് തന്നെ പന്തിന്റെ നിയന്ത്രണം കൂടുതല്‍ സമയത്തും ജര്‍മനിക്കായിരുന്നു. കിട്ടിയ അവസരങ്ങളില്‍ കൗണ്ടര്‍ അറ്റാക്കിലൂടെ ജര്‍മന്‍ പ്രതിരോധത്തെ പരീക്ഷിക്കാന്‍ അവര്‍ക്കായി. ഒളിമ്പിക്‌സി സ്റ്റേഡിയത്തിലെ ആയിരങ്ങളെ ഞെട്ടിച്ച് മുപ്പത്തിരണ്ടാം മിനിറ്റില്‍ സ്വീഡന്‍ മുന്നിലെത്തി. ജര്‍മന്‍ താരത്തിന്റെ കാലുകളില്‍ നിന്ന് തട്ടിയെടുത്ത പന്തുമായി മുന്നേറിയ ഒല ടോയിവോനെന്‍ ജര്‍മന്‍ ഗോളി മാനുവല്‍ ന്യൂവറെ സമര്‍ഥമായി കബളിപ്പിച്ച് പന്ത് വലയിലെത്തിച്ചു. സ്വീഡന്‍ 1-0! ജര്‍മന്‍ ക്യാംപില്‍ ബോംബ് വീണ അവസ്ഥ.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മരിയോ ഗോമസിനെ കളത്തിലിറക്കിയാണ് ജര്‍മനി തുടങ്ങിയത്. കൂടുതല്‍ ഒത്തിണക്കവും ആക്രമണങ്ങള്‍ക്കു മൂര്‍ച്ചയും കൂട്ടിയതോടെ ജര്‍മന്‍ പട അടിക്കടി സ്വീഡിഷ് ബോക്‌സില്‍ കടന്നുകയറി. ഫലവും വൈകാതെ കിട്ടി. ഗോമസിന്റെ പാസില്‍ നിന്ന് മാര്‍കോ റൂയിസിന്റെ വക ഗോള്‍. 1-1ന് ഒപ്പമായതോടെ ജര്‍മനിക്ക് കൂടുതല്‍ ആത്മവിശ്വാസമായി. പലപ്പോഴും നിര്‍ഭാഗ്യവും സ്വീഡിഷ് പ്രതിരോധത്തിന്റെ മിടുക്കുമാണ് ജര്‍മനിയെ ഗോള്‍ നേടുന്നതില്‍ നിന്ന് തടഞ്ഞത്. മറുവശത്ത് ആക്രമണത്തേക്കാള്‍ പ്രതിരോധത്തിലേക്ക് വലിയുന്ന സ്വീഡനെയാണ് കണ്ടത്. എന്നാല്‍ ക്രൂസ് ലക്ഷ്യം കണ്ടതോടെ ജര്‍മനിയ്ക്ക് ജീവന്‍ നിലനിര്‍ത്തിയ 2-1ന്റെ ജയം.