Saturday 12 May 2018

ഇന്ത്യയിലെത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ആഴ്‌സണിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകൻ വെംഗർ


22 വര്‍ഷത്തെ ആഴ്‌സണല്‍ പരിശീലന ജീവിതത്തിന് ശേഷം വിരമിക്കാന്‍ ഒരുങ്ങുകയാണ് ആഴ്‌സണ്‍ വെംഗര്‍. ഞായറാഴ്ച്ച ഹഡേഴ്‌സ്ഫീല്‍ഡുമായി നടക്കുന്ന അവസാന പ്രീമിയർ ലീഗ് മത്സരത്തോടെ വെംഗര്‍ പരിശീലകസ്ഥാനമൊഴിയും. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് ആവേശം പകരുന്നതാണ് കഴിഞ്ഞ ദിവസം ആഴ്‌സണല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലെ വെംഗറുടെ വാക്കുകള്‍.

ഇന്ത്യയിലേക്ക് സന്ദര്‍ശനം നടത്താനുള്ള തന്റെ ആഗ്രഹമാണ് ഇതിഹാസ പരിശീലകന്‍ തുറന്നു പറഞ്ഞത്.’ ജീവിതത്തില്‍ ഇതുവരെ നഷ്ടപ്പെടുത്തിയ കാര്യമാണത്, ഇന്ത്യ എപ്പോഴും എന്നെ കൊതിപ്പിച്ചിട്ടുണ്ട്, ഒരിക്കലും ഇവിടെ വന്നിട്ടില്ലെങ്കിലും അത് എന്ത് കൊണ്ടാണെന്ന് എനിക്കറിയില്ല, പലപ്പോഴും ആഴ്‌സണലിന്റെ ഒരു പര്യടനം ഇന്ത്യയിലാക്കണമെന്ന് ആഗ്രഹിച്ചിരുന്നു, എന്നാല്‍ അത് നടന്നില്ല, ഉടന്‍ തന്നെ ഇന്ത്യ സന്ദര്‍ശിക്കണമെന്നാണ് ആഗ്രഹം’ – 68കാരനായ ആഴ്‌സണ്‍ വെംഗര്‍ പറഞ്ഞു. ഇന്ത്യയിലെ സംസ്‌കാര സമ്പന്നതെ തന്നെ ആകര്‍ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ സംസ്‌കാര സമ്പന്നമായ രാജ്യമാണ് ഇന്ത്യ, ചെറുപ്പത്തില്‍ ഗാന്ധിയെ കുറിച്ചും അദ്ദേഹത്തിന്റെ അഹിംസാ സമരങ്ങളെ കുറിച്ചും ഞാന്‍ കേട്ടിട്ടുണ്ട്, അതെന്ന വളരെയധികം ആകര്‍ഷിച്ചിരുന്നു, മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമായ തത്വചിന്തയാണ് ഇന്ത്യയ്ക്കുള്ളത്, അത് കൊണ്ട് സവിശേഷതകള്‍ ഒരുപാട് നിറഞ്ഞ രാജ്യമാണത്’ – വെംഗര്‍ മനസ്സ് തുറന്നു.

ആഴ്‌സണലിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച പരിശീലനായാണ് വെംഗര്‍ വിലയിരുത്തപ്പെടുന്നത്. ആഴ്‌സണലിന് വേണ്ടി മൂന്നു ലീഗ് കിരീടങ്ങളും ഏഴു വീതം എഫ് എ കപ്പുകളും എഫ് എ കമ്മ്യൂണിറ്റി ഷീല്‍ഡുകളും വെംഗര്‍ നേടിക്കൊടുത്തു. 1996 മുതല്‍ ആഴ്‌സണലിനെ പരിശീലിപ്പിച്ച് വരുന്ന വെംഗര്‍ അടുത്തിടെയാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

ഫുട്‌ബോള്‍ ടീം തെരഞ്ഞെടുപ്പ്; ഇന്ത്യ ജര്‍മ്മനിയെ മാതൃകയാക്കണമെന്ന് ഗോകുലം കോച്ച്

ജൂണ്‍ ഒന്നു മുതല്‍ മുംബൈയില്‍ നടക്കുന്ന ഇന്റര്‍ കോണ്ടിനന്റല്‍ കപ്പിന് മുന്നോടിയായുള്ള പരീശീലന ക്യാമ്പിലേക്ക് 30 അംഗ ടീമിനെ ഇന്ത്യന്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റെയ്ന്‍ കഴിഞ്ഞ ദിവസാണ് തെരഞ്ഞെടുത്തത്. എന്നാല്‍ മികച്ച പ്രകടനം നടത്തുന്ന ചില താരങ്ങളെ 30 അംഗ ടീമില്‍ പോലും പരിഗണിക്കാതിരുന്ന ഇന്ത്യന്‍ കോച്ചിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

ചെന്നൈ സിറ്റിയില്‍ നിന്ന് ജംഷഡ്പൂരിലേക്ക് കൂടുമാറിയ മൈക്കല്‍ സുസയ്‌രാജ്, ഡല്‍ഹി ഡൈനാമോസ് താരം ലാലിയന്‍സുവാല ചാംഗ്‌തേ, എഫ് സി പൂനെ സിറ്റി താരം ആദില്‍ ഖാന്‍ തുടങ്ങിയവര്‍ക്ക് ടീമില്‍ സ്ഥാനം നല്‍കാത്തതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. എന്നാല്‍ ഈ പ്രശ്‌നങ്ങളെല്ലാം ഇല്ലാതാക്കാന്‍ പുതിയ നിര്‍ദ്ദേശവുമായി രംഗത്ത് വന്നിരിക്കുകയാണ് ഗോകുലം കേരള കോച്ച് ബിനോ ജോര്‍ജ്ജ്. ജര്‍മ്മന്‍ കോച്ച് ജോച്ചിം ലോയെ ഇക്കാര്യത്തില്‍  ഇന്ത്യ മാതൃകയാക്കണമെന്നാണ് ബിനോ ജോര്‍ജ്ജിന്റെ അഭിപ്രായം.

‘ ഇന്റര്‍കോണ്ടിനല്‍ കപ്പില്‍ മികച്ച ടീമിനെ തന്നെ കളത്തിലിറക്കണം, അതില്‍ സംശയമില്ല, നല്ല സ്‌ക്വാഡിനെ തന്നെ തെരഞ്ഞെടുത്തിട്ടുണ്ട്, ആഷിഖ് കുരുണിയനെ പോലുള്ള യുവതാരങ്ങളെ ടീമിലെത്തിച്ചത് വളരെ നല്ല കാര്യമാണ്, എന്നാല്‍ ടീം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ നമ്മുക്ക് ഒരു ബി ടീം കൂടി ആവശ്യമാണ്, നമുക്ക് ഐ ലീഗില്‍ നിന്നും ഐ എസ് എല്ലില്‍ നിന്നുമായി അത്രയധികം താരങ്ങളുണ്ട്, അതു കൊണ്ട് തന്നെ താരങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കാന്‍ ബി ടീം കൂടി ആവശ്യമാണ്’ – ബിനോ ജോർജ്ജ് പറഞ്ഞു

അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഇത് പുതിയ കാര്യമല്ല, നേരത്തെ ജര്‍മ്മന്‍ ടീം ഇത് പരീക്ഷിച്ചതാണ്, കഴിഞ്ഞ കോണ്‍ഫെഡറേഷന്‍ കപ്പില്‍ കളിച്ചത് യഥാര്‍ത്ഥത്തില്‍ ജര്‍മ്മനിയുടെ ബി ടീമായിരുന്നു, ബി ടീമിന് മികച്ച അവസരങ്ങള്‍ ഒരുക്കി അതില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് സീനിയര്‍ ടീമില്‍ അവസരം നല്‍കണം’ – ഗോകുലം കോച്ച് കൂട്ടിച്ചേർത്തു. കെനിയ, ന്യൂസിലന്‍ഡ്, ചൈനീസ് തായ്‌പേയ് തുടങ്ങിയ ടീമുകളാണ് ജൂണില്‍ നടക്കുന്ന ഇന്റര്‍ കോണ്ടിനെന്റല്‍ ചതുര്‍രാഷ്ട്ര കപ്പില്‍ ഇന്ത്യയ്‌ക്കൊപ്പം കളിക്കുന്നത്. ഏഷ്യാ കപ്പിന് മുന്നോടിയായി മികച്ച ടീമുകളെ നേരിടാനുള്ള അവസരമായാണ് ഇന്ത്യ ടൂര്‍ണ്ണമെന്റിനെ കാണുന്നത്.

സെര്‍ബിയയില്‍ മികവ് പുറത്തെടുത്ത് ഇന്ത്യന്‍ കുട്ടിപ്പട

മലേഷ്യയില്‍ ഈ വര്‍ഷം സപ്തംബറില്‍ നടക്കുന്ന അണ്ടര്‍ 16 എ എഫ് സി ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി സെര്‍ബിയയില്‍ പര്യടനം നടത്തുകയാണ് ഇന്ത്യന്‍ അണ്ടര്‍ 16 ടീം. ജോര്‍ദാന്‍, സെര്‍ബിയ, താജിക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ചതുര്‍രാഷ്ട്ര ടൂര്‍ണ്ണമെന്റിലാണ് ഇന്ത്യന്‍ കുട്ടികള്‍ കളിക്കുന്നത്.

സെര്‍ബിയയില്‍ ഇന്ത്യന്‍ ടീം മികച്ച പ്രകടനം നടത്തുന്നുവെന്നതാണ് ഇന്ത്യന്‍ ഫുട്‌ബോളിലെ ഇപ്പോഴത്തെ പ്രധാന വാര്‍ത്ത. ഇന്നലെ നടന്ന മത്സരത്തില്‍ ആതിഥേയരായ സെര്‍ബിയയെ ഇന്ത്യ ഗോള്‍രഹിത സമനിലയില്‍ തളച്ചു. നേരത്തെ നടന്ന ആദ്യ മത്സരത്തില്‍ ജോര്‍ദാനെതിരെ 2-1ന് ഇന്ത്യ വിജയിക്കുകയും ചെയ്തിരുന്നു. ഒരു ഗോളിന് പിന്നില്‍ നിന്നതിന് ശേഷമായിരുന്നു അന്ന് ഇന്ത്യന്‍ വിജയം. ഇന്നലെ ഇന്ത്യയ്‌ക്കെതിരെ സെര്‍ബിയ പന്ത് കൈവശം വെച്ച് കളിച്ചുവെങ്കിലും കൗണ്ടര്‍ അറ്റാക്കുകളിലൂടെ ഇന്ത്യ ആതിഥേയരെ ഞെട്ടിച്ചു കൊണ്ടിരുന്നു. എന്നാല്‍ മത്സരത്തില്‍ ഗോളൊന്നും പിറന്നില്ല.

ഇനി 13ന് താജിക്കിസ്ഥാനെതിരെയാണ് ചതുർരാഷ്ട്ര ടൂർണ്ണമെൻ്റിലെ ഇന്ത്യയുടെ അടുത്ത മത്സരം. വരുന്ന സപ്തംബര്‍ 20 മുതല്‍ ഒക്ടോബര്‍ 7 വരെയാണ് എ എഫ് സി അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പ്. ഇറാന്‍, വിയറ്റ്‌നാം, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം ഗ്രൂപ്പ് സിയിലാണ് ഇന്ത്യ കളിക്കുന്നത്.