ബംഗ്ലാദേശിനെതിരെ നടന്ന നിദാഹാസ് ട്രോഫിയില്‍ രോഹിത് ശര്‍മ്മയ്ക്ക് റെക്കോര്‍ഡ്. അന്താരാഷ്ട്ര ടി20 മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പറത്തിയ ഇന്ത്യന്‍ താരമെന്ന നേട്ടത്തില്‍ യുവരാജ് സിംഗിനെയാണ് രോഹിത് ശര്‍മ്മ മറികടന്നത്. കഴിഞ്ഞ മത്സരത്തില്‍ നേടിയ അഞ്ചു സിക്‌സറുകളാണ് രോഹിത് ശര്‍മ്മയെ റെക്കോര്‍ഡ് നേട്ടത്തിലെത്തിച്ചത്.
ആകെ 78 മത്സരങ്ങളില്‍ നിന്ന് 75 സിക്‌സറുകളാണ് രോഹിത് നേടിയത്. യുവരാജ് സിംഗ് 58 ടി20 മത്സരങ്ങളില്‍ നിന്ന് 74 സിക്‌സുകളാണ് പറത്തിയിട്ടുള്ളത്. ആകെ 1177 റണ്‍സും യുവരാജിന്റെ അക്കൗണ്ടിലുണ്ട്. സുരേഷ് റെയ്ന (54), ധോണി (46), വിരാട് കോഹ്ലി (41) എന്നിവരാണ് ഇക്കാര്യത്തിൽ മുന്നിലുള്ള മറ്റ് താരങ്ങൾ. 55 മത്സരങ്ങളില്‍ നിന്ന് 103 തവണ പന്ത് ഗ്യാലറിയിലേക്ക് പറത്തിയ വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയിലാണ് ഇക്കാര്യത്തില്‍ ഏറ്റവും മുന്നിലുള്ളത്. ന്യൂസിലാന്‍ഡ് താരം മാര്‍ട്ടിന്‍ ഗുപ്ടില്‍ 75 മത്സരങ്ങളില്‍ നിന്ന് 103 സിക്‌സറുകള്‍ പറത്തിയിട്ടുണ്ട്.
ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശര്‍മ്മ 61 പന്തില്‍ 89 റണ്‍സാണ് നേടിയത്. മത്സരത്തില്‍ ക്യാപ്റ്റന്‍ രോഹിതിന്റെ മികവില്‍ ഇന്ത്യ 176-3 എന്ന മികച്ച സ്‌കോറും നേടി. 47 റണ്‍സെടുത്ത സുരേഷ് റെയ്‌ന രോഹിതിന് മികച്ച പിന്തുണ നല്‍കി. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 8 ഓവർ പിന്നിടുമ്പോൾ 57-3 എന്ന നിലയിലാണ്.
No comments:
Post a Comment