5.5 ഔൺസ് ഭാരവും ഒൻപത് ഇഞ്ച് ചുറ്റളവുമുള്ള പന്തിൽ ഉരസിയോ ചുരണ്ടിയോ കൃത്രിമം കാണിച്ച് കളിയുടെ ഗതി തന്നെ മാറ്റിയെഴുതുന്ന കളളക്കളളി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പന്തിൽ ചുരണ്ടി കളിയുടെ ഗതി തന്നെ മാറ്റി എഴുതാമെന്നുളളത് ടീം ഓസ്ട്രേലിയ ആസൂത്രിതമായി നടപ്പാക്കിയതാണെന്നും ടീം ഒന്നാകെ അതിൽ പങ്കാളിയാണ് എന്നുളളതും കള്ളക്കളിയുടെ ആഴം വർധിപ്പിക്കുന്നതുമാണ്.
പന്തില്‍ കൃത്രിമം കാട്ടാന്‍ ഡ്രസിങ് റൂമില്‍ വച്ചുതന്നെ തീരുമാനെമടുത്തിരുന്നുവെന്ന് ഒാസിസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത് വ്യക്തമാക്കിയിരുന്നു. ടീമൊന്നാകെ കളിക്കളത്തില്‍ അത് നടപ്പാക്കി. കൃത്രിമം കാട്ടാന്‍ ബാന്‍ക്രോഫ്റ്റിന് പന്ത് എറിഞ്ഞു നല്‍കിയത് വിക്കറ്റ് കീപ്പര്‍ ടിം പെയിന്‍ . ഗൂഢാലോചന പുറത്തു വന്നതോടെ ഓസ്ട്രേലിയയുടെ അഗ്രസീവ് ക്യാപ്റ്റൻ പ്രതിരോധത്തിലായി പല തൊടുന്യായങ്ങളും പറഞ്ഞ് രക്ഷപ്പെടാനായി ശ്രമം.
പന്തിൽ കൃതിമം കാണിച്ചുവെന്ന് തുറന്നു സമ്മതിക്കുകയാണ് സ്മിത്ത്. ഏത് വിധേനേയും ജയിക്കേണ്ട കളിയായതിനാലാണ് അപ്രകാരം ചെയ്തതെന്നായിരുന്നു വിശദീകരണം. ഇതെല്ലാം സാധാരണ എല്ലാവരും തന്നെ ചെയ്യുന്നതാണെന്നും സാക്ഷാൽ സച്ചിൻ ടെന്‍ഡുല്‍ക്കര്‍ പോലും അപ്രകാരം ചെയ്തിട്ടുണ്ടെന്ന് സ്മിത്ത് പറഞ്ഞതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ പഴയ വിവാദം തലപൊക്കുകയാണ്.
പന്ത് ചുരണ്ടൽ വിവാദത്തിൽ ക്രിക്കറ്റ് ദൈവവും
2001 ൽ പോർട്ട് എലിസബത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ടെസ്റ്റിൽ പന്തിൽ കൃത്രിമം കാണിച്ചെന്നാരോപിച്ച് മാച്ച് റഫറി മൈക്ക് ഡെനിസ് സച്ചിനെ ഒരു മൽസരത്തിൽനിന്നു സസ്പെൻഡ് ചെയ്തു. സച്ചിൻ പന്തിന്റെ തുന്നൽ പറിച്ചെടുക്കുന്നത് ടിവി കാമറയിൽ കണ്ടു എന്നു പറഞ്ഞായിരുന്നു ഇത്. എന്നാൽ, പന്തിൽ പറ്റിപ്പിടിച്ച പുല്ല് നീക്കുക മാത്രമാണ് താൻ ചെയ്തത് എന്നു സച്ചിൻ. ആരോപണത്തിനു വംശീയച്ചുവവരെ വന്നതോടെ വിവാദം കത്തിപ്പടർന്നു. ഡെനിസിനെ മൂന്നാം മൽസരത്തിൽനിന്ന് ഐസിസി വിലക്കി. മൽസരത്തിന്റെ ടെസ്റ്റ് പദവി റദ്ദാക്കി. സച്ചിനെ പിന്നീട് ഐസിസി കുറ്റവിമുക്തനാക്കുകയും ചെയ്തു.
ഈ വിവാദം ക്രിക്കറ്റ് ഓസ്ട്രേലിയ വീണ്ടും ഉയർത്തി കൊണ്ടു വരികയാണെന്നാണ് ആരോപണം. ദക്ഷിണാഫ്രിക്കന്‍ താരങ്ങളും നിരവധി തവണ പന്തില്‍ കൃത്രിമം കാട്ടിയതിന് പിടിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ നായകനായ ഡൂ പ്ലെസിസും ഉണ്ടായിരുന്നു. 2016ല്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റില്‍ വായില്‍ ഉണ്ടായിരുന്ന ച്യൂവിംഗ്‌ഗം തൊട്ട് പന്തില്‍ ഉരസിയായിരുന്നു അദ്ദേഹം പിടിക്കപ്പെട്ടത്. അന്ന് ഓസ്ട്രേലിയന്‍ ടീം പരാതി നല്‍കിയില്ലെങ്കിലും ഐസിസി നടപടി എടുത്തു. അദ്ദേഹത്തിന് മാച്ച് ഫീയുടെ 100 ശതമാനം പിഴയൊടുക്കേണ്ടിയും വന്നു.
1994 ൽ ലോർഡ്സിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടെസ്റ്റിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കേൽ ആതർട്ടൻ പന്തിൽ കൃത്രിമം കാണിച്ചതിന് പിടിയിലായിരുന്നു. പോക്കറ്റിൽനിന്ന് എന്തോ എടുത്തു പന്തിൽ പുരട്ടുകയാണ് ആതർട്ടൻ ചെയ്തത്. സംഭവം വിവാദമായപ്പോൾ കയ്യുണക്കാൻ പോക്കറ്റിൽ വച്ചിരുന്ന ചെളിയാണ് അതെന്നായിരുന്നു മറുപടി. എന്നാൽ മാച്ച് റഫറിക്കു മുൻപിൽ നിരപരാധിത്വം തെളിയിക്കാൻ ആതർട്ടനായില്ല.
2006 ൽ . ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനിടെ പന്തിൽ കൃത്രിമം കാണിച്ചു എന്നു പറഞ്ഞ് അംപയർമാരായ ഡാരെൽ ഹെയറും ബില്ലി ഡോക്ട്രോവും പാക്കിസ്ഥാൻ ടീമിന് അഞ്ചു റൺസ് പെനൽറ്റി നൽകി. ഇംഗ്ലണ്ട് ബാറ്റ്സ്മാൻ പോൾ കോളിങ്‌വുഡിന് പന്ത് മാറ്റിയെടുക്കാനുള്ള അനുവാദവും നൽകിയിരുന്നു. എന്നാൽ തീരുമാനത്തിൽ പ്രതിഷേധിച്ച് പിന്നീട് പാക്കിസ്ഥാൻ കളിക്കളത്തിൽ ഇറങ്ങിയില്ല. തുടർന്നു മൽസരത്തിൽ ഇംഗ്ലണ്ട് വിജയിച്ചതായി പ്രഖ്യാപിച്ചു. 2013ല്‍ പാക്കിസ്ഥാനെതിരായ മത്സരത്തിലും പ്ലെസിസ് ക്രമക്കേടിന് പിടിക്കപ്പെട്ടിട്ടുണ്ട്. ദുബായില്‍ നടന്ന മത്സരത്തിനിടെ പാന്റിന്റെ പോക്കറ്റില്‍ ഘടിപ്പിച്ച സിബ്ബില്‍ പന്ത് ഉരസുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. അന്ന് മാച്ച് ഫീയുടെ 50 ശതമാനമാണ് അദ്ദേഹത്തിന് പിഴ ഒടുക്കേണ്ടി വന്നത്. ദക്ഷിണാഫ്രിക്കന്‍ താരം വെര്‍ണന്‍ ഫിലാണ്ടര്‍ 2014ല്‍ പന്തില്‍ ഉരസി പാട് വരുത്തിയതിനും പിടിക്കപ്പെട്ടിട്ടുണ്ട്.
No comments:
Post a Comment