ലോക ക്രിക്കറ്റിനെ ഞെട്ടിച്ച് മൽസരത്തിനിടെ പന്തിൽ കൃത്രിമം കാട്ടാൻ കൂട്ടുനിന്ന ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്തിനും ഉപനായകൻ ഡേവിഡ് വാർണറിനും ആജീവനാന്ത വിലക്കു ലഭിക്കാൻ സാധ്യത. പെരുമാറ്റച്ചട്ടലംഘനത്തിന്റെ പേരിൽ ഇരുവർക്കുമെതിരെ ക്രിക്കറ്റ് ഓസ്ട്രേലിയ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ സ്റ്റീവ് സ്മിത്തിന് ഒരു ടെസ്റ്റ് മത്സരത്തിലെ സസ്പെൻഷനും മാർച്ച് ഫീയുടെ 100 ശതമാനം പിഴയുമാണു വിധിച്ചിരിക്കുന്നത്.
എന്നാൽ ഇത്രയും വലിയ കൃത്യവിലോപം കാണിച്ചതിനു സ്മിത്തിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണു വിലയിരുത്തൽ. പെരുമാറ്റച്ചട്ടങ്ങളിലെ ഗുരുതര ലംഘനങ്ങൾക്ക് ആജീവനാന്ത വിലക്കാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് നിയമത്തിലുള്ളത്. ഓസ്ട്രേലിയൻ സർക്കാരിനും ക്രിക്കറ്റ് ഭരണസമിതിക്കും സംഭവം രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയെന്ന അഭിപ്രായമാണ്. അതിനാൽതന്നെ അസോസിയേഷന്റെ അന്വേഷണത്തിനു ശേഷം ഇരുതാരങ്ങൾക്കും വിലക്കേർപ്പെടുത്തുമെന്നാണു വിലയിരുത്തൽ.
No comments:
Post a Comment