Tuesday 20 March 2018

കലൂർ സ്റ്റേഡിയത്തിൽ ആരാധകരുടെ പ്രതിഷേധം. ക്രിക്കറ്റ്‌ മത്സരം ഗ്രീൻ ഫീൽഡിലേക്ക്.....

തിരുവനന്തപുരം: ഇന്ത്യ-വിന്‍ഡീസ് ഏകദിന മത്സരം കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റാന്‍ സാധ്യത. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് മത്സരം മാറ്റാനാണ് കെസിഎയുടെ തീരുമാനം. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം നടത്തുന്നതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് കെസിഎ തീരുമാനം മാറ്റുന്നത്.

മത്സരം തിരുവനന്തപുരത്ത് നടത്താന്‍ സര്‍ക്കാര്‍ കെസിഎ യോട് നിര്‍ദേശിക്കും. തര്‍ക്കങ്ങള്‍ ഇല്ലാതെ മത്സരം നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് കായികമന്ത്രി എ.സി മൊയ്തീന്‍ വ്യക്തമാക്കി. വേദി മാറ്റുന്നത് സംബന്ധിച്ച് ജിസിഡിഎ-കെസിഎ ഭാരവാഹികളുമായി മന്ത്രി സംസാരിച്ചു. കൊച്ചിയിലെ ടര്‍ഫ് നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഈ വര്‍ഷം നവംബര്‍ ഒന്നിന് നടക്കുന്ന ഇന്ത്യ-വിന്‍ഡീസ് ഏകദിന മത്സരത്തിന് കൊച്ചി വേദിയാക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. കേരളത്തിന് അനുവദിച്ച മത്സരം കൊച്ചിയില്‍ നടത്താന്‍ കെസിഎയും ജിസിഡിഎയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. എന്നാല്‍, ഫുട്ബോള്‍ മത്സരങ്ങളുടെ വേദിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം നടത്തുന്നതിനെതിരെ അതിശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. കേരളാ ഫുട്ബോള്‍ അസോസിയേഷനും താരങ്ങളും വിമര്‍ശനങ്ങളുമായി രംഗത്തെത്തി.

എതിര്‍പ്പുകള്‍ ശക്തമായതോടെ കലൂര്‍ സ്റ്റേഡിയം ക്രിക്കറ്റ് മത്സരത്തിന് വിട്ടുകൊടുക്കാനുള്ള തീരുമാനം ജിസിഡിഎ പുന:പരിശോധിക്കുകയായിരുന്നു. ഫുട്ബോളിന് തടസമാകുമെങ്കില്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം വേണ്ടെന്നും വിവാദത്തിനില്ലെന്നും ജിസിഡിഎ ചെയര്‍മാന്‍ സി.എന്‍ മോഹനന്‍ പറഞ്ഞു.

2017ല്‍ ഫിഫയുടെ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ ഉള്‍പെടെ നടന്ന വേദിയാണ് കലൂര്‍ സ്റ്റേഡിയം. ഐഎസ്എല്ലിലെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടാണ് കൊച്ചി. പൂര്‍ണമായും ഫുട്ബോള്‍ ഗ്രൗണ്ടായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ അത് നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് ഫുട്ബോള്‍ പ്രേമികളുടെ നിലപാട്.

No comments:

Post a Comment