Friday, 16 March 2018

ഓർമയിലെ പത്താൻ സഹോദരങ്ങൾ

ക്രിക്കറ്റില്‍ ഒരിക്കലും മറക്കാനാവാത്ത ഒരുപാട് മത്സരങ്ങള്‍ നമ്മുടെ ഓര്‍മ്മയിലുണ്ടാവും. അങ്ങനെ ഓര്‍മ്മയില്‍ എന്നും സൂക്ഷിക്കാവുന്ന ഒരു ഇന്നിംഗ്സ് പത്താന്‍ സഹോദരന്‍മാര്‍ നമുക്ക് സമ്മാനിച്ചിട്ടുണ്ട്. തന്റെ കരിയറിലെ രണ്ടാമത്തെ മാത്രം T20 കളിക്കുന്ന യൂസഫ് പത്താനും സഹോദരൻ ഇർഫാൻ പത്താനും ചേർന്നു നടത്തിയ അവിസ്മരണീയമായ കൂട്ടുകെട്ടിലൂടെ ശ്രീലങ്കയെ കെട്ടുകെട്ടിച്ച മത്സരം..

അതെ, 10-2-2009, ഇന്ത്യ ശ്രീലങ്ക മത്സരം, പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്നു. ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദില്‍ഷന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുന്നു. 32 കാരന്‍ ദില്‍ഷനും 39 കാരന്‍ ജയസൂര്യയും ചേര്‍ന്ന ടി-ട്വന്റിയിലെ ഏറ്റവും പ്രായം കൂടിയ ഓപ്പണിംഗ് കൂട്ട്കെട്ട്. പക്ഷേ വെടിക്കെട്ട് തുടക്കത്തിന് പ്രായം ഒരു തടസമേ ആയിരുന്നില്ല. മൂന്ന് ഫോറും രണ്ട് സിക്സും അടക്കം 17 പന്തില്‍ 39 റണ്‍സെടുത്ത് ജയസൂര്യ പവര്‍പ്ലേ നന്നായി മുതലെടുത്തു. പിന്നീട് സ്പിന്നര്‍മാരായ യൂസുഫും ജഡേജയും റണ്ണൊഴുക്ക് തടയുന്നതില്‍ വിജയിച്ചു. മധ്യ ഓാവറുകളില്‍ ഏറെ വിഷമിച്ച ദില്‍ഷന്‍ അവസാനം 17 ആമാത്തെ ഓവറില്‍ അര്‍ധശതകം തികച്ചു. പിന്നീട് തുടരെ ഫോറും സിക്സും അടിച്ച് റണ്‍സിന് വേഗത കൂട്ടാനുള്ള ശ്രമത്തില്‍ പുറത്തായി. തുടര്‍ന്ന് വന്നവര്‍ക്ക് കൂടുതലൊന്നും ചെയ്യാനായില്ല. നിശ്ചിത ഓവറില്‍ 171 റണ്‍സെന്ന മാന്യമായ സ്കോറില്‍ ശ്രീലങ്ക ഫിനിഷ് ചെയ്തു.

പ്രഥമ ടി-ട്വന്റി ചാമ്പ്യന്‍മാരായ ഇന്ത്യക്ക് സാമാന്യം എളുപ്പത്തില്‍ ചേസ് ചെയ്യാവുന്ന ടാര്‍ഗറ്റ്.  മാലിങ്കക്കെതിരെ ആദ്യ ഓവറില്‍ തന്നെ മൂന്ന് ബൗണ്ടറി നേടി ഗംഭീറിലൂടെ ഇന്ത്യ തുടങ്ങി. പക്ഷേ ആദ്യ ഓവറിലെ അവസാന പന്തില്‍  അനാവശ്യ റണ്ണൗട്ടിലൂടെ സെവാഗിന്റ് വിക്കറ്റ് വീണു. തൊട്ടടുത്ത ഓവറിലെ ആദ്യപന്തില്‍ തന്നെ ഗംഭീറും ഔട്ടായതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലായി. നാലാമനായി ക്രീസിലെത്തിയ യുവരാജും ബൗണ്ടറിയിലൂടെയാണ് തുടങ്ങിയത്. മാലിങ്കയെ ഫോറിനും തുശാരയെ സിക്സിനും പറത്തി യുവരാജ് റണ്‍റേറ്റ് നിലനിര്‍ത്തി. രണ്ട് ബൗണ്ടറി നേടി റൈനയും മികച്ച പിന്തുണ നല്‍കി ഇന്ത്യയുടെ സ്കോര്‍ പതുക്കെ മുന്നോട്ട് നീക്കി.

പാര്‍ട്ണര്‍ഷിപ്പ് 41 പന്തില്‍ 67 നേടിയപ്പോള്‍ ക്യാപ്റ്റന്‍ ദില്‍ഷന്‍ സ്പിന്‍ ബൗളിംഗിനായി മുബാറക്കിനെ ദൗത്യം ഏല്‍പിച്ചു. ആദ്യപന്തില്‍ തന്നെ യുവിയുടെ വിക്കറ്റ് നേടി ശ്രീലങ്കക്ക് ബ്രേക്ക് ത്രൂ നല്‍കി. ധോണിയും ബൗണ്ടറി നേടി തന്റെ ഉദ്ദേശ്യം വ്യക്തമാക്കി. ബണ്ടാരയുടെ ഓവറില്‍ റൈന നല്‍കിയ അവസരം പാഴാക്കിയ കീപ്പര്‍ ദില്‍ഷന് അടുത്ത പന്തില്‍ തന്നെ റൈന നേടിയ സിക്സര്‍ ഏറെ നിരാശ പടര്‍ത്തി. എന്നാല്‍ ബണ്ടാരയുടെ ബൗളിംഗിലെ വേരിയേഷന്‍ മനസിലാക്കാതെ വീണ്ടും സിക്സിന് ശ്രമിച്ച റൈനക്ക് പിഴച്ചു. ഡീപ്പില്‍ ക്യാച്ച്. ഏഴിന് മുകളില്‍ റണ്‍റേറ്റ് ആവശ്യമായ ഇന്ത്യക്ക് അടുത്ത അഞ്ച് ഓവറില്‍ 16 ഡോട്ട് പന്തുകള്‍ അടക്കം നേടനായത് വെറും 16 റണ്‍സ്. ധോണി, രോഹിത്, ജഡേജ എന്നിവരുടെ വിക്കറ്റുകളും നഷ്ടമായിക്കഴിഞ്ഞിരുന്നു.

വിജയലക്ഷ്യം 29 പന്തില്‍ നിന്നും 57 റണ്‍സ് എന്ന നിലയിലേക്കെത്തി. 3 വിക്കറ്റ് മാത്രം ശേഷിക്കേ വിജയം ഉറപ്പിച്ച ശ്രീലങ്കന്‍ ടീമും കാണികളും ആഹ്ലാദപ്രകടനങ്ങള്‍ക്ക് തയ്യാറെടുത്ത് കഴിഞ്ഞിരുന്നു. എന്നാല്‍ പത്താന്‍ സഹോദരങ്ങളുടെ മാന്ത്രികപ്രകടനങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ എന്നൊരു സത്യം അവര്‍ മനസിലാക്കിയിരുന്നില്ല.

മൂന്ന് ഓവറില്‍ 15 റണ്‍സ് മാത്രം വിട്ട്കൊടുത്ത ബണ്ടാരയുടെ അവസാന ഓവറില്‍ രണ്ട് കൂറ്റന്‍ സിക്സും ഒരു ബൗണ്ടറിയുമടക്കം യൂസുഫ് അടിച്ചത് 17 റണ്‍സ്. എന്നാല്‍ വേലിയിരിക്കുന്നതിനേക്കാള്‍ ഉഗ്രവിഷമാണ് കടിച്ച് പിടിച്ചത് എന്ന രീതിയില്‍  ആയിരുന്നു ഇര്‍ഫാന്‍ പത്താന്‍. അടുത്ത രണ്ട് ഓവറുകളില്‍ ഫെര്‍ണാണ്ടോയേയും മലിംഗയേയും ഓരോ സിക്സും ഫോറും വീതം അടിച്ച് പറത്തി വെറും 16 പന്തില്‍ നിന്നും പുറത്താകാതെ 33 റണ്‍സാണ് ഇര്‍ഫാന്‍ നേടിയത്. 20 ആം ഓവറിലെ രണ്ടാമത്തെ പന്തില്‍ മിഡ് വിക്കറ്റിലേക്ക് ഒരു മൂളിപ്പാട്ട് പോലെ ഫ്ലാറ്റ് സിക്സ് അടിച്ച് ശ്രീലങ്കയില്‍ നിന്നും വിജയം തട്ടിപ്പറിക്കുമ്പോള്‍ പവലിയനില്‍ നിന്നും ഇന്ത്യന്‍ താരങ്ങള്‍ ഒന്നടങ്കം ആവേശത്തോടെ തുള്ളിച്ചാടുന്ന രംഗം ഇന്നും മനസിലോര്‍ക്കുന്നു. അതോടൊപ്പം കാണികള്‍ തലയില്‍ കൈവെച്ച് എന്താണ് സംഭവിച്ചത് എന്ന് അറിയാതെ അന്തം വിട്ട് നില്‍ക്കുന്ന കാഴ്ചയും കാണാമായിരുന്നു. കളി കഴിഞ്ഞ് പത്താന്‍ സഹോദരന്‍മാര്‍ പവലിയിനിലേക്ക് ആഹ്ലാദഭരിതരായി തിരിച്ച് നടക്കുമ്പോള്‍ അവര്‍ക്ക് അകമ്പടിയായി ശ്രീലങ്കന്‍ ഫാന്‍ അവരുടെ ദേശീയപതാകയുമായി അകമ്പടി പോകുന്ന കൗതുകകരമായ സംഭവത്തിനും  പ്രേമദാസ സ്റ്റേഡിയം സാക്ഷ്യം വഹിച്ചു...

ഇന്ന് ഇര്‍ഫാനും യൂസൂഫും ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താണ്. എത്ര ഫോം ഔട്ടിന്റെ പേരില്‍ പുറത്താക്കിയാലും അവരിലെ പ്രതിഭയോട് വിവിധ ക്രിക്കറ്റ് ബോര്‍ഡുകള്‍ നീതി പുലര്‍ത്തിട്ടുണ്ടോ എന്ന് ഇന്നും സംശയമാണ്...

No comments:

Post a Comment