കഴിഞ്ഞ വര്‍ഷം നടന്ന അണ്ടര്‍ 17 ലോകകപ്പ് ഇന്ത്യന്‍ ഫുട്‌ബോളിന് വലിയ ഊര്‍ജ്ജമാണ് പകര്‍ന്നത്. അതിന് ശേഷം 2019ലെ അണ്ടര്‍ 20 ലോകകപ്പ് നടത്താന്‍ ഇന്ത്യ ശ്രമം നടത്തിയെങ്കിലും പോളണ്ടിനെ ഫിഫ വേദിയായി പ്രഖ്യാപിക്കുകയായിരുന്നു. ഫിഫ കൗണ്‍സില്‍ മീറ്റിംഗില്‍ നടന്ന വോട്ടെടുപ്പില്‍ പോളണ്ട് അഞ്ചിനെതിരെ ഒമ്പതു വോട്ടുകള്‍ക്കാണ് ഇന്ത്യയെ പിന്നിലാക്കിയത്.
എന്നാലിപ്പോള്‍ 2020ലെ അണ്ടര്‍ 20 വനിതാ ലോകകപ്പ് നടത്താന്‍ ഇന്ത്യ താല്‍പ്പര്യം പ്രകടിപ്പിച്ച് കഴിഞ്ഞു. അതേ വര്‍ഷം തന്നെ അണ്ടര്‍ 17 വനിതാ ലോകകപ്പും ഫിഫ സംഘടിപ്പിക്കുന്നുണ്ട്. ഈ രണ്ട് ടൂർണ്ണമെൻ്റുകൾക്കായി വേദിയാവാൻ താൽപ്പര്യമുള്ളവർ ഈ മാസം 24ന് ഫിഫയെ അറിയിക്കേണ്ടതുണ്ട്. മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കി 2019 ആദ്യ പകുതിയിൽ ഫിഫ വേദികൾ പ്രഖ്യാപിക്കും. ഒരു അസോസിയേഷന് രണ്ട് ലോകകപ്പുകള്‍ക്ക് വേണ്ടിയും ബിഡ് സമര്‍പ്പിക്കാമെങ്കിലും രണ്ട് വ്യത്യസ്ത വേദികളെ ഫിഫ പ്രഖ്യാപിക്കും.
ഈ ലോകകപ്പുകളില്‍ ഏതെങ്കിലുമൊന്ന് ഇന്ത്യ നടത്തുന്നത് വനിതാ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുമെന്നും അതിന് യോജിച്ച വേദിയാണ് ഇന്ത്യയെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് 2017 അണ്ടര്‍ 17 ലോകകപ്പിന്റെ ടൂര്‍ണ്ണമെന്റ് ഡയറക്ടറായിരുന്ന ഹാവിയര്‍ സെപ്പി. നിലവില്‍ മറ്റു രാജ്യങ്ങളൊന്നും താല്‍പ്പര്യം പ്രകടിപ്പിക്കാത്തതിനാല്‍ അണ്ടര്‍ 20 വനിതാ ലോകകപ്പ് ഇന്ത്യയ്ക്ക് തന്നെ അനുവദിച്ച് കിട്ടുമെന്ന പ്രതീക്ഷയിലാണ് എ ഐ എഫ് എഫും ആരാധകരും. അങ്ങനെയെങ്കിൽ രണ്ടു വർഷം കൂടി കാത്തിരുന്നാൽ ഫിഫയുടെ മറ്റൊരു ഫുട്ബോൾ ടൂർണ്ണമെൻ്റും ഇന്ത്യൻ ആരാധകർക്ക് നേരിട്ട് ആസ്വദിക്കാനാവും.
No comments:
Post a Comment